റയൽ മാഡ്രിഡ് ജയത്തോടെ തുടങ്ങി; വിനീഷ്യസ് ജൂനിയറിനെതിരായ ‘ബുള്ളിയിങ്ങിനെ’തിരെ ജോസ് മൗറീഞ്ഞോ
2026/27 ലാ ലിഗ സീസണിലെ ആദ്യ മത്സരത്തിൽ എസ്പാന്യോളിനെതിരെ റയൽ മാഡ്രിഡിന് 2-1 വിജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബെല്ലിംഗ്ഹാം, കാർലോസ് എസ്പി എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു കാർലോസ് എസ്പിയുടെ ഗോൾ. കറ്റാലൻ ടീമിന് വേണ്ടി കലട്രാവ ഒരു ഗോൾ മടക്കി.
മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ, റയൽ മാഡ്രിഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ ബ്രസീലിയൻ മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി രംഗത്തെത്തി. എസ്പാന്യോൾ ആരാധകരിൽ നിന്ന് കടുത്ത കൂവലുകൾ നേരിട്ട വിനീഷ്യസിനെതിരെ ഗ്രൗണ്ടിൽ തുടർച്ചയായ ഫൗളുകളും നടന്നു.
വിനീഷ്യസ് ജൂനിയർ ഒരു “വിശുദ്ധനൊന്നുമല്ല” എന്ന് സമ്മതിച്ച മൗറീഞ്ഞോ, എന്നാൽ താരത്തിനെതിരെ ഗ്രൗണ്ടിൽ നടപ്പിലാക്കുന്ന “സ്ക്രിപ്റ്റ്” അനുസരിച്ചുള്ള ഫൗളുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
“മാസങ്ങൾക്ക് മുൻപ് ഞാൻ വിനിയുടെ എതിരാളിയായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ആളുകൾ കുത്തിപ്പൊക്കിയേക്കാം. എന്നാൽ ഇപ്പോൾ വിനി എന്റെ താരമാണ്. അവൻ വിശുദ്ധനല്ല, പക്ഷേ അവനോട് കാണിക്കുന്നത് അതിരുകടന്ന കാര്യമാണ്,” മൗറീഞ്ഞോ പറഞ്ഞു.
“ആദ്യ മിനിറ്റ് മുതൽ ഒരു തിരക്കഥ പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്: ‘ഇപ്പോൾ ഞാൻ അവനെ ഇടിക്കുന്നു, ഇപ്പോൾ നീ ഇടിക്കുന്നു, ഒരാൾ മഞ്ഞക്കാർഡ് വാങ്ങി പുറത്തുപോകുന്നു, മറ്റൊരാൾ വരുന്നു’. ഇത് വിനീഷ്യസിന് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. ഗോൾ അടിച്ചാൽ ആഘോഷിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ബുള്ളിയിംഗിനെതിരെ പോരാടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്, എന്നാൽ വിനിയുടെ കാര്യത്തിൽ ഇപ്പോഴും ബുള്ളിയിംഗിന്റെ കാലഘട്ടത്തിലാണ് നമ്മൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ, എസ്പാന്യോൾ താരം കലട്രാവ തന്നെ ചവിട്ടുന്ന വീഡിയോ റീപോസ്റ്റ് ചെയ്ത വിനീഷ്യസ് ജൂനിയർ, “വിനീഷ്യസിന് കാർഡ്” എന്ന് പരിഹാസത്തോടെ കുറിച്ചു. (32-ാം മിനിറ്റിൽ നടന്ന ഈ സംഭവത്തിൽ കലട്രാവയ്ക്കും വിനീഷ്യസിനും റഫറി മഞ്ഞക്കാർഡ് നൽകിയിരുന്നു).
റഫറിംഗിനെക്കുറിച്ച് എസ്പാന്യോൾ പങ്കുവെച്ച ട്വീറ്റിനോട് റയൽ മാഡ്രിഡ് ഗോൾകീപ്പറും ക്യാപ്റ്റനുമായ തിബോ കോർട്ടുവ പ്രതികരിച്ചു.
“കലട്രാവ നേരത്തെ പുറത്തുപോകേണ്ടതായിരുന്നു. വിനീഷ്യസിനെ ചവിട്ടിയതിനോ അല്ലെങ്കിൽ നേരത്തെ മഞ്ഞക്കാർഡ് ലഭിച്ചിരിക്കെ കരേരസിനെ ഫൗൾ ചെയ്തതിനോ അദ്ദേഹത്തിന് പുറത്തുപോകാൻ അർഹതയുണ്ടായിരുന്നു. എസ്പാന്യോളിന്റെ ട്വീറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും. സ്വന്തം വീക്ഷണകോണിൽ നിന്ന് മാത്രം കാര്യങ്ങളെ വിലയിരുത്തുന്നത് എളുപ്പമാണ്,” കോർട്ടുവ വ്യക്തമാക്കി.
