കരാർ റദ്ദാക്കിയതിന് പിന്നാലെ താരത്തിന്റെ പിഴവുകൾ വീഡിയോയാക്കി പുറത്തുവിട്ട് അമസോണാസ് എഫ്‌സി
ബ്രസീലിയൻ ക്ലബ് അമസോണാസ് എഫ്‌സി തങ്ങളുടെ സെൻട്രൽ ഡിഫൻഡർ ലിയോ കോയൽഹോയുടെ കരാർ റദ്ദാക്കിയ രീതി വലിയ ചർച്ചയാകുന്നു. ടീമിലെ ബ്രസീലിയൻ താരമായ ലിയോ കോയൽഹോയുടെ കരാർ അവസാനിപ്പിച്ചതിന് പിന്നാലെ, അദ്ദേഹം മത്സരങ്ങളിൽ വരുത്തിയ പിഴവുകളും ഓൺ ഗോളുകളും ഉൾപ്പെടുത്തി ഒരു വീഡിയോ ക്ലബ് അധികൃതർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
ബ്രസീലിയൻ മൂന്നാം ഡിവിഷൻ ക്ലബായ അമസോണാസ് എഫ്‌സിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ശമ്പള കുടിശ്ശികയും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ലിയോ കോയൽഹോ ക്ലബിനെതിരെ നൽകിയ പരാതിക്ക് പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. ഏകദേശം 8 ദശലക്ഷം റിയാൽ (ഏകദേശം 1.3 ദശലക്ഷം യൂറോ) നഷ്ടപരിഹാരമായി താരം ആവശ്യപ്പെടുന്നുണ്ട്.
ഉറുഗ്വേൻ ക്ലബ്ബുകളായ നാഷണൽ, പെനാറോൾ എന്നിവയിൽ കളിച്ച പരിചയസമ്പത്തുമായാണ് 33-കാരനായ ഈ ഡിഫൻഡർ കഴിഞ്ഞ ഓഗസ്റ്റിൽ അമസോണാസിൽ എത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ ക്ലബ്ബുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുകയായിരുന്നു.
ക്ലബ്ബിന്റെ ഈ നടപടിയെ ചിലർ പുതിയൊരു ആശയമായി കാണുമ്പോൾ, മറ്റ് പലരും ഇതിനെ താരത്തോടുള്ള കടുത്ത അനാദരവായാണ് വിലയിരുത്തുന്നത്. ഈ ബ്രസീലിയൻ ക്ലബ് സ്വീകരിച്ച നടപടി ശരിയാണോ എന്നത് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
