പാരിസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ അവസാന നിമിഷം തകർന്നു; സിയോൺ സുസുക്കിയുടെ നീക്കത്തിൽ വഴിത്തിരിവ്
പാർമ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ പിഎസ്ജിയിലേക്കുള്ള (Paris Saint-Germain) കൂടുമാറ്റം അവസാന നിമിഷം തടസ്സപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിനിടെയും മെഡിക്കൽ പരിശോധനകൾ നടക്കാനിരിക്കെയും പെട്ടെന്നാണ് പിഎസ്ജി ചർച്ചകളിൽ നിന്ന് പിന്മാറിയത്. വീണ്ടും ചർച്ചകൾ ആരംഭിക്കില്ലെന്നും പിഎസ്ജി വ്യക്തമാക്കിയിട്ടുണ്ട്.
ലക്വിപ്പിന്റെ (L’Equipe) റിപ്പോർട്ടുകൾ പ്രകാരം, സുസുക്കിയുടെ പ്രതിനിധികൾ അവസാന നിമിഷം അഞ്ച് മില്യൺ യൂറോ വരെ കമ്മീഷൻ ആവശ്യപ്പെട്ടതാണ് ചർച്ചകൾ അലസിപ്പിരിയാൻ കാരണം. പാർമയുമായി 30 മില്യൺ യൂറോയ്ക്കും അധികമായി അഞ്ച് മില്യൺ യൂറോയുടെ ആഡ്-ഓണുകൾക്കുമാണ് കരാർ ധാരണയായിരുന്നു. എന്നാൽ, ഏജന്റുമാരുടെ അപ്രതീക്ഷിത ആവശ്യം ഒരു തരത്തിൽ ‘ബ്ലാക്ക് മെയിലിംഗിന്’ തുല്യമായാണ് ക്ലബ്ബ് കാണുന്നത്. ഫ്രഞ്ച് നിയമപ്രകാരം ശമ്പളത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ കമ്മീഷനോ സൈനിംഗ് ബോണസോ നൽകാൻ പാടില്ലെന്നിരിക്കെ, ഏജന്റുമാരുടെ ആവശ്യം ഈ നിയമത്തെ ലംഘിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
ഈ നീക്കം ആസ്റ്റൺ വില്ലയിലേക്ക് മാറാനുള്ള ഒരു തന്ത്രമാണെന്ന് ആർഎംസി സ്‌പോർട്ട് പണ്ഡിറ്റ് ലോയിക് താൻസി സൂചിപ്പിക്കുന്നു.
പിഎസ്ജിയിൽ ചേർന്നാൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ലാത്ത സുസുക്കിക്ക്, ആസ്റ്റൺ വില്ലയിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിച്ചേക്കും. നേരത്തെ യുവന്റസിലേക്ക് വായ്പാ അടിസ്ഥാനത്തിൽ മാറാനായിരുന്നു സുസുക്കിക്ക് പദ്ധതിയുണ്ടായിരുന്നത്. സിയോൺ സുസുക്കിയെ ആര് സ്വന്തമാക്കിയാലും, ആഡ്-ഓണുകൾ ഉൾപ്പെടെ 35 മില്യൺ യൂറോ ലഭിക്കുന്നതിനാൽ പാർമ ക്ലബ്ബിന് ഇതിൽ വലിയ ആശങ്കകളില്ല. പകരം, ഈ സംഭവങ്ങൾ കൂടുമാറ്റത്തെ വൈകിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
