മറാഷ് കുമ്പുല്ല റയോ വല്ലെക്കാനോയിലേക്ക്; ലൊറെൻസോ പെല്ലെഗ്രിനിയുമായുള്ള കരാർ പുതുക്കി റോമ
കളിക്കളത്തിനകത്തും പുറത്തും സജീവമായിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് റോമ. മറാഷ് കുമ്പുല്ലയുടെ ക്ലബ്ബ് വിടൽ റോമ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ ക്ലബ്ബ് ക്യാപ്റ്റൻ ലൊറെൻസോ പെല്ലെഗ്രിനിയുമായുള്ള കരാർ ക്ലബ്ബ് പുതുക്കി. ഇതിനിടയിൽ, പരിശീലന ക്യാമ്പിനിടെ പൗലോ ഡിബാലയുമായുണ്ടായ തർക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രയാൻ ക്രിസ്റ്റന്റെ രംഗത്തെത്തി.
ടുട്ടോമെർകാറ്റോവെബിന്റെ റിപ്പോർട്ട് പ്രകാരം, പ്രതിരോധതാരമായ കുമ്പുല്ലയുടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയായി. വായ്പാ അടിസ്ഥാനത്തിലാണ് താരം റയോ വല്ലെക്കാനോയിൽ ചേരുന്നത്. സീസൺ അവസാനിക്കുമ്പോൾ താരത്തെ സ്ഥിരമായി വാങ്ങാനുള്ള അവകാശവും (option to buy) ക്ലബ്ബിനുണ്ടാകും. നേരത്തെ എസ്പാൻയോൾ, മയ്യോർക്ക എന്നീ ക്ലബ്ബുകൾക്കായി കളിച്ച കുമ്പുല്ല ലാലിഗയിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ നാല് സീസണുകളിലായി 68 മത്സരങ്ങളിൽ റോമ ജേഴ്സിയണിഞ്ഞ കുമ്പുല്ല, 2022-ലെ റോമയുടെ കോൺഫറൻസ് ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.
റോമയുടെ പരിശീലകൻ ജിയാൻ പീറോ ഗാസ്പെരിനിയെ സംബന്ധിച്ചിടത്തോളം ലൊറെൻസോ പെല്ലെഗ്രിയുടെ കരാർ നീട്ടുന്നത് വലിയ ആശ്വാസമാണ്. പരിക്കിൽ നിന്ന് മുക്തനായ ക്യാപ്റ്റൻ 2027 വരെ ക്ലബ്ബിൽ തുടരും. കരാർ പുതുക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കാർഡിഫ് സിറ്റിക്കെതിരായ സൗഹൃദ മത്സരത്തിനിടെ പൗലോ ഡിബാലയുമായുണ്ടായ തർക്കത്തെക്കുറിച്ച് ബ്രയാൻ ക്രിസ്റ്റന്റെ പ്രതികരിച്ചു. “അതൊരു നിമിഷം മാത്രമുണ്ടായ കാര്യമാണ്, അപ്പോൾ തന്നെ അവസാനിക്കുകയും ചെയ്തു,” ക്രിസ്റ്റന്റെ പറഞ്ഞു. പ്രീ-സീസണിൽ ഡിബാലയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും, താരം ഉടൻ തന്നെ ട്രിഗോറിയയിലേക്ക് മടങ്ങിവരുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഡിഫിൽ എട്ട് ദിവസത്തെ പരിശീലനത്തിന് ശേഷം, ബ്രൈറ്റണിൽ നടക്കുന്ന മത്സരത്തിനായി റോമ ഇപ്പോൾ അവിടെയാണുള്ളത്. പരിശീലകൻ ഗാസ്പെരിനിയുടെ കീഴിൽ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആവേശത്തിലാണ് താനടക്കമുള്ള മുഴുവൻ ടീമെന്നും ക്രിസ്റ്റന്റെ പറഞ്ഞു.
