മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി 15-കാരൻ ജെ ജെ ഗബ്രിയേൽ
സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ച് ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയേനെ 15-കാരനായ ജെ ജെ ഗബ്രിയേൽ. എന്നാൽ, നിലവിൽ അനിശ്ചിതത്വത്തിലാണ് ഈ യുവതാരം. ക്ലബ്ബിലെ തന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗബ്രിയേൽ അധികൃതരെ സമീപിച്ചു. താരം മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം. യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളും ഗബ്രിയേലിനെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഫസ്റ്റ് ടീമിലേക്കുള്ള വഴിയിൽ നൽകിയ വാഗ്ദാനങ്ങൾ ക്ലബ്ബ് പാലിച്ചില്ലെന്നതാണ് താരത്തിന്റെ പ്രധാന പരാതി. പ്രീ-സീസൺ മത്സരങ്ങളിൽ അവസരം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും, ഉൾപ്പെടുത്തിയ നാല് സ്ക്വാഡുകളിൽ നിന്നുമായി വെറും എട്ടു മിനിറ്റ് മാത്രമാണ് ഗബ്രിയേലിന് കളിക്കാൻ സാധിച്ചത്. ജൂലൈ 24-ന് റോസൻബോർഗുമായുള്ള മത്സരത്തിനായി നോർവേയിലേക്ക് യാത്ര ചെയ്തെങ്കിലും ഗബ്രിയേലിനെ കളിപ്പിക്കാൻ പരിശീലകൻ മൈക്കൽ കാരിക് തയ്യാറായില്ല. അന്ന് 11 സബ്സ്റ്റിറ്റ്യൂഷനുകൾ വരുത്തിയെങ്കിലും ഗബ്രിയേലിന് അവസരം ലഭിച്ചില്ല. പിന്നീട് ക്ലബ്ബ് വിട്ട അഞ്ച് താരങ്ങളെ അന്ന് കളത്തിലിറക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന സബ എഫ്‌കെയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള യുണൈറ്റഡ് സ്ക്വാഡിലും ഗബ്രിയേലിനെ ഉൾപ്പെടുത്തിയില്ല. യുവേഫയുടെ ‘എ’ ലിസ്റ്റിൽ താരത്തെ ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചയായിരുന്നു. പരിക്കേറ്റ മാനുവൽ ഉഗാർട്ടെ, 18-കാരനായ ടൈനൻ തോംസൺ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയപ്പോൾ ഗബ്രിയേലിനെ ഒഴിവാക്കി. ബുധനാഴ്ച നടന്ന കാരബാവോ കപ്പിൽ ബ്രൈറ്റണിനെതിരായ മത്സരത്തിൽ ഗബ്രിയേലിനെ കളിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് യുണൈറ്റഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, താരം പ്ലെയിങ് ഇലവനിൽ എത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾക്ക് വിശ്വാസമില്ലായിരുന്നു.
ഈ സാഹചര്യം പരിഹരിക്കാൻ കഴിയുമെന്ന് യുണൈറ്റഡ് അധികൃതർ വിശ്വസിക്കുന്നു. ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡയും ഡയറക്ടർ ഓഫ് ഫുട്ബോൾ ജേസൺ വിൽകോക്സും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഈ സീസൺ അവസാനം വരെ കരാറുള്ളതിനാൽ ഗബ്രിയേലിന്റെ രജിസ്ട്രേഷൻ റദ്ദാക്കില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.
