ഫിഫ അണ്ടർ-15 ലോകകപ്പ്: ഇന്ത്യൻ ടീം മാനേജർ സ്ഥാനത്തുനിന്ന് പിന്മാറി രഞ്ജിത് ബജാജ്
അസർബൈജാനിൽ ഒക്ടോബറിൽ നടക്കുന്ന ആദ്യ ഫിഫ അണ്ടർ-15 ലോകകപ്പിലും ഫെസ്റ്റിവലിലും ഇന്ത്യൻ പുരുഷ ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് മിനർവ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ രഞ്ജിത് ബജാജ് അറിയിച്ചു. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസുമായി തനിക്ക് യോജിച്ചുപോകാൻ കഴിയില്ലെന്നും, ഇരുവർക്കും വ്യത്യസ്തമായ ഫുട്ബോൾ കാഴ്ചപ്പാടുകളാണുള്ളതെന്നും ബജാജ് ചൂണ്ടിക്കാട്ടി.
ബിബിയാനോയെ ഹെഡ് കോച്ചായി നിയമിച്ചതിന് പിന്നാലെ എഐഎഫ്എഫ് (AIFF) എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രഞ്ജിത് ബജാജിനെ ടീം മാനേജറായി തിരഞ്ഞെടുത്തത്. എന്നാൽ, ഈ തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ബജാജ് തുറന്നുപറഞ്ഞു. ടീമിന്റെ വിജയത്തിന് പരിശീലകരും മാനേജരും ഒരേ ആശയത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്, അല്ലാത്തപക്ഷം ടീമിനെ അത് ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“എന്നെ അഭിനന്ദിക്കുന്നവരുണ്ട്, എന്നാൽ ഞാൻ ഒട്ടും സന്തോഷവാനല്ല. തീർത്തും അതൃപ്തനാണ്. അവർ ചെയ്തതിൽ വെച്ച് ഏറ്റവും മോശം തീരുമാനമാണിത്,” ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ബജാജ് കുറിച്ചു. ബിബിയാനോയുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും, എന്നാൽ കളിയുടെ ശൈലിയിലും വീക്ഷണങ്ങളിലും വലിയ അന്തരം ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
താൻ അറ്റാക്കിംഗ് ഫുട്ബോളിനെ പിന്തുണയ്ക്കുമ്പോൾ, ബിബിയാനോയുടെ ശൈലി പ്രതിരോധത്തിന് മുൻഗണന നൽകുന്നതാണ്. “ലോ ബ്ലോക്ക് ഡിഫൻസീവ് ശൈലിയും ഹൈ പ്രസ് അറ്റാക്കിംഗ് ശൈലിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ട് പേർ ഒരേ ആശയത്തിലല്ലെങ്കിൽ ടീം തന്നെയാണ് ദുരിതത്തിലാകുക,” ബജാജ് കൂട്ടിച്ചേർത്തു.
എഐഎഫ്എഫിന്റെ പ്രവർത്തനരീതികളെയും അദ്ദേഹം ചോദ്യം ചെയ്തു. “എനിക്ക് മറ്റ് മാർഗ്ഗമില്ലാത്തതുകൊണ്ടാണ് നിങ്ങളെന്നെ വിളിച്ചത്. ലോകപ്രശസ്തരായ പരിശീലകരൊന്നും നിങ്ങളുടെ കൈവശമില്ല. അതിനാൽ ഏറ്റവും വലിയ വിമർശകനെ നിങ്ങൾ വിളിച്ചു,” അദ്ദേഹം പറഞ്ഞു. ബിബിയാനോയെ ഹെഡ് കോച്ചായി നിയമിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ നേരത്തെ അത് ചെയ്യേണ്ടതായിരുന്നുവെന്നും, എങ്കിലും ആരാധകർ ബിബിയാനോയ്ക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് അസർബൈജാനിൽ നടക്കുന്ന ടൂർണമെന്റിലേക്ക് ബിബിയാനോയെ ഹെഡ് കോച്ചായി എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തത്. നേരത്തെ, സ്വന്തം കോച്ചിംഗ് സ്റ്റാഫിനെ നിയമിക്കാൻ അനുവദിച്ചാൽ ടീമിന്റെ ചുമതല ഏറ്റെടുക്കാമെന്ന് ബജാജ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഫിഫയിലെ 211 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 8-എ-സൈഡ് ഫോർമാറ്റിലാണ് നടക്കുക. ചെറിയ പിച്ചുകളിൽ നടക്കുന്ന മത്സരങ്ങൾക്ക് 20 മിനിറ്റ് വീതമുള്ള രണ്ട് പകുതികളാണുള്ളത്. ഓരോ ടീമിനും രണ്ട് ഗോൾകീപ്പർമാർ ഉൾപ്പെടെ 14 താരങ്ങളെ രജിസ്റ്റർ ചെയ്യാം.
