റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ മൈക്കൽ ഒലിസെ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്
ബയേൺ മ്യൂണിക്കിലെത്തിയ ശേഷം മികച്ച പ്രകടനമാണ് മൈക്കൽ ഒലിസെ കാഴ്ചവെക്കുന്നത്. രണ്ട് സീസണുകളിൽ മികച്ച ഫോമിലായിരുന്ന താരം, തന്റെ കരിയറിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
24 വയസ്സുകാരനായ ഈ വിങ്ങർക്ക് റയൽ മാഡ്രിഡിനായി കളിക്കാൻ താൽപ്പര്യമുണ്ടെന്ന് ഫ്രഞ്ച് മാധ്യമമായ L’Équipe റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ താൽപ്പര്യം അറിഞ്ഞ റയൽ മാഡ്രിഡ്, ക്ലബ് ലോകകപ്പിന് ശേഷം ഒലിസെയെ സ്വന്തമാക്കാൻ ഔദ്യോഗികമായി ഓഫർ സമർപ്പിക്കുമെന്നാണ് വിവരം.
2029 ജൂൺ 30 വരെ ബയേൺ മ്യൂണിക്കുമായി കരാറുള്ള താരത്തെ വിട്ടുനൽകാൻ ജർമ്മൻ ക്ലബ്ബിന് താൽപ്പര്യമില്ല. കഴിഞ്ഞ സീസണിൽ 21 ഗോളുകളും 26 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. ഇക്കാര്യം ബയേൺ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.
ട്രാൻസ്ഫർ വിവരങ്ങൾ പുറത്തുവിടുന്ന Transfermarket വെബ്സൈറ്റ് പ്രകാരം 150 മില്യൺ യൂറോയാണ് ഒലിസെയുടെ നിലവിലെ മൂല്യം. അത്‌ലറ്റികോ മാഡ്രിഡിന്റെ താരമായ ജൂലിയൻ ആൽവാരസിന് വേണ്ടി റയൽ മാഡ്രിഡ് നൽകാൻ തയ്യാറായ അതേ തുകയാണിത്.
ക്രിസ്റ്റൽ പാലസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒലിസെ, 2024 ജൂലൈയിലാണ് 53 മില്യൺ യൂറോയ്ക്ക് ബയേൺ മ്യൂണിക്കിലെത്തിയത്. ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഫ്രഞ്ച് ദേശീയ ടീമിനൊപ്പവും ലോകകപ്പിൽ മികച്ച മികവ് പുറത്തെടുത്തിരുന്നു.
ജോസ് മൗറീഞ്ഞോയുടെ കീഴിലുള്ള റയൽ മാഡ്രിഡ് ഇതിനോടകം കുക്കറെല്ലയെ 55 മില്യൺ യൂറോയ്ക്കും ഡംഫ്രീസിനെ 20 മില്യൺ യൂറോയ്ക്കും ടീമിലെത്തിച്ചിട്ടുണ്ട്. ബെർണാഡോ സിൽവ, കൊനാട്ടെ എന്നിവരെ സൗജന്യ ട്രാൻസ്ഫറിലൂടെയും റയൽ സ്വന്തമാക്കി. കൂടാതെ ലിയോണിന് വേണ്ടി കളിച്ച എൻഡ്രിക്ക് ലോൺ കാലാവധി കഴിഞ്ഞ് ക്ലബ്ബിൽ തിരിച്ചെത്തി.
അതേസമയം, കരാർ അവസാനിച്ചതിനെത്തുടർന്ന് കാർവഹാൽ, അലാബ, ഡാനി സെബല്ലോസ് എന്നിവർ ക്ലബ്ബ് വിട്ടു. ഫ്രാൻ ഗാർസിയയെ 4 മില്യൺ യൂറോയ്ക്ക് ബെറ്റിസിന് വിൽക്കുകയും ചെയ്തു.
