മൊണാക്കോ വിടാനൊരുങ്ങി പോൾ പോഗ്ബ; കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവം
ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബ മൊണാക്കോ വിടുമെന്ന് റിപ്പോർട്ട്. താരവുമായുള്ള കരാർ നേരത്തെ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടക്കുകയാണ്.
ഡോപ്പിങ് വിലക്കിന് ശേഷം പ്രൊഫഷണൽ ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ പോഗ്ബ കഴിഞ്ഞ വേനൽക്കാലത്താണ് ലിഗ് വൺ ക്ലബ്ബായ മൊണാക്കോയിൽ ചേർന്നത്. രണ്ട് വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചിരുന്നത്. അടുത്ത സീസൺ അവസാനം വരെ ഈ കരാർ നിലനിൽക്കും. എന്നാൽ, കരാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ക്ലബ്ബ് വിടാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അത് ഉടൻ പൂർത്തിയാകുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തിൽ മൊണാക്കോ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മൊണാക്കോയിലെ ആദ്യ സീസൺ പരിക്കുകൾ കാരണം പോഗ്ബയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ സീസണിൽ കൂടുതൽ മത്സരങ്ങളിൽ കളിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സെബാസ്റ്റ്യൻ പോക്കോനോളിക്ക് പകരം ഫിലിപ്പേ ലൂയിസ് മാനേജറായി ചുമതലയേറ്റതോടെ, ടീമിന്റെ മധ്യനിരയിൽ പുതിയ മാറ്റങ്ങൾക്ക് മൊണാക്കോ തയ്യാറെടുക്കുകയാണ്.
2023 ഓഗസ്റ്റിൽ നടന്ന ഡോപ്പിങ് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, 2024 ഫെബ്രുവരിയിൽ പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക് ലഭിച്ചിരുന്നു. ശരീരത്തിൽ നിരോധിത മരുന്നായ ഡിഹൈഡ്രോഎപിയാൻഡ്രോസ്റ്റീറോൺ (DHEA) കണ്ടെത്തിയതാണ് നടപടിക്ക് കാരണം. എന്നാൽ താൻ അറിയാതെയാണ് സപ്ലിമെന്റ് ഉപയോഗിച്ചതെന്നും അതൊരു അബദ്ധമായിരുന്നുവെന്നുമാണ് പോഗ്ബ നിലപാട് സ്വീകരിച്ചത്.
തുടർന്ന് സ്പോർട്സിനായുള്ള ആർബിട്രേഷൻ കോടതിയുടെ ഇടപെടലിലൂടെ താരത്തിന്റെ വിലക്ക് 18 മാസമായി കുറച്ചു. ഇതേത്തുടർന്ന് 2018-ലെ ലോകകപ്പ് ജേതാവായ ഈ ഫ്രഞ്ച് താരം 2025 മാർച്ചിൽ വീണ്ടും ഫുട്ബോളിലേക്ക് മടങ്ങിയെത്തിയിരുന്നു.
