ലോകകപ്പ് ക്വാർട്ടർ ഫൈനൽ: മത്സരത്തിൽ തുടരാൻ കഴിയുമായിരുന്നുവെന്ന് തിബോ കോർട്ടുവ
2026 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെതിരായ മത്സരത്തിനിടെ പരിക്ക് പറ്റി പുറത്തായെങ്കിലും, തനിക്ക് മത്സരം തുടരാൻ കഴിയുമായിരുന്നുവെന്ന് ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടുവ. രണ്ടാം പകുതിയിൽ തുടയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് കോർട്ടുവയെ ഗ്രൗണ്ടിൽ നിന്ന് പിൻവലിച്ചത്.
70-ാം മിനിറ്റിൽ കോർട്ടുവയ്ക്ക് പകരക്കാരനായി സെൻ ലമ്മൻസ് ഗ്രൗണ്ടിലെത്തി. എന്നാൽ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലമ്മൻസിന് സംഭവിച്ച പിഴവ് മിക്കൽ മെറിനോ ഗോളാക്കിയതോടെ ബെൽജിയം പരാജയപ്പെട്ട് പുറത്തായി. ഈ സംഭവം കോർട്ടുവയെ കണ്ണീരിലാഴ്ത്തി.
തന്റെ ഇടതു തുടയിൽ പരിക്കേറ്റതായി റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർട്ടുവ സ്ഥിരീകരിച്ചു. എന്നാൽ പരിക്കിന്റെ തീവ്രത തന്നെ അമിതമായി ബാധിച്ചിരുന്നില്ലെന്നും, കോച്ച് റൂഡി ഗാർസിയയുടെ തീരുമാനപ്രകാരമാണ് താൻ പുറത്തായതെന്നും അദ്ദേഹം വ്യക്തമാക്കി.
“രണ്ടാം പകുതിയുടെ തുടക്കത്തിൽ പന്തിൽ കിക്ക് ചെയ്തപ്പോൾ പേശികളിൽ എന്തോ അനുഭവപ്പെട്ടു. പിന്നീട് ഞാൻ ചില സേവുകൾ നടത്തി. കുഴപ്പമില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ കളി തുടർന്നു. വീണ്ടും പന്ത് ദൂരേക്ക് അടിച്ചപ്പോൾ വേദന കൂടി. അതൊരു പേശി സംബന്ധമായ പ്രശ്നമാണെന്ന് എനിക്ക് മനസ്സിലായി, അതിനാൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു,” മത്സരാനന്തര അഭിമുഖത്തിൽ കോർട്ടുവ പറഞ്ഞു.
“എനിക്ക് മത്സരം തുടരണമെന്നുണ്ടായിരുന്നു. എന്നാൽ 100 ശതമാനം ഫിറ്റ്നസ് ഉള്ള ഒരാളെയായിരുന്നു കോച്ചിന് ആവശ്യം. അത് കോച്ചിന്റെ തീരുമാനമാണ്. താൻ നന്നായി സേവ് ചെയ്യുന്നുണ്ടായിരുന്നു, പന്ത് ലോങ്ങ് കിക്ക് ചെയ്യുമ്പോൾ മാത്രമാണ് ബുദ്ധിമുട്ടുണ്ടായത്. അതിനാൽ കോച്ചിന്റെ തീരുമാനത്തിൽ കുഴപ്പമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന നിമിഷങ്ങളിൽ പിഴവ് വരുത്തിയ ഗോൾകീപ്പർ ലമ്മൻസിനെയും കോർട്ടുവ പിന്തുണച്ചു. ലമ്മൻസിന് ശക്തമായ വ്യക്തിത്വമുണ്ടെന്നും താൻ അദ്ദേഹത്തെ ചേർത്തുപിടിച്ചുവെന്നും കോർട്ടുവ പറഞ്ഞു. “അദ്ദേഹം ഒരു മികച്ച ഗോൾകീപ്പറാണ്. ഈ അനുഭവത്തിൽ നിന്ന് അദ്ദേഹം കൂടുതൽ കരുത്തനാകും. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നിന്ന് ഇങ്ങനെ പുറത്തുപോകുന്നത് ആർക്കും സന്തോഷം നൽകുന്ന കാര്യമല്ല. വരും ആഴ്ചകളിൽ വിശ്രമത്തിന് ശേഷം പരിക്കിന്റെ ഗൗരവം പരിശോധിക്കണം,” കോർട്ടുവ വ്യക്തമാക്കി.
Courtois watched on as Spain nicked a late win (Reuters)
ചൊവ്വാഴ്ച ഡാലസിൽ നടക്കുന്ന സെമിഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ നേരിടും. യൂറോ 2024 സെമിഫൈനലിന്റെ ആവർത്തനമാണ് ഈ മത്സരം. അന്ന് 2-1 എന്ന സ്കോറിനായിരുന്നു സ്പെയിന്റെ ജയം.
